പൊന്നുണ്ണിയാനയും കട്ടുറുമ്പും [Ponnunniyum Katturumbum]

Mash
1 minute read
0
പൊന്നോണക്കാട്ടിൽ പൊന്നുണ്ണി എന്നു പേരുള്ള ഒരുകുട്ടിയാനയുണ്ടായിരുന്നു. മഹാവികൃതിയും അഹങ്കാരിയുമായിരുന്നു അവൻ. തന്നേക്കാൾ ശക്തിയുള്ള ആരും ഈ കാട്ടിലില്ലെന്നായിരുന്നു പൊന്നുണ്ണിയുടെ വിചാരം. അതും പറഞ്ഞ് അവൻ കൂട്ടുകാരോടൊക്കെ വീമ്പിളക്കുമായിരുന്നു.
കുട്ടിയായതിനാൽ ദൂരേയ്‌ക്കൊന്നും പൊന്നുണ്ണിയെ അച്ഛനും അമ്മയും തനിച്ച് വിടാറുണ്ടായിരുന്നില്ല. അത് പൊന്നുണ്ണിയ്‌ക്ക് ഒരു കുറച്ചിലായി തോന്നി. ഒരു ദിവസം അവൻ അച്ഛനോടും അമ്മയോടും ഇങ്ങനെ പറഞ്ഞു:
"വളർന്നു ഞാനും വലുതായി
ഒറ്റയ്ക്കിനി ഞാൻ പോയീടും
വഴിയിൽ തടയാൻ നോക്കുന്നവരെ
കുത്തിമലർത്തിപ്പോകും ഞാൻ!"
കുത്താൻ പൊന്നുണ്ണിയ്ക്കു കൊമ്പു മുളച്ചിട്ടുവേണ്ടേ. അതു കേട്ട് അച്ഛനുമമ്മയും വിഷമിച്ചു.
"പൊന്നുണ്ണീ നീ കുഞ്ഞല്ലേ
കൂട്ടിനായി തുണ വേണ്ടേ
വേട്ടക്കാരുടെ കണ്മുന്നിൽ
പെട്ടാൽ ജീവൻ പോവില്ലേ?"
അച്ഛനുമമ്മയും ചോദിച്ചു. പക്ഷെ പൊന്നുണ്ണി അതൊന്നും കാര്യമായെടുത്തില്ല. അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് അവൻ ഒറ്റയ്‌ക്ക് ഇറങ്ങിപ്പുറപ്പെട്ടു.
പൊന്നുണ്ണി നടന്നുനടന്ന് കുറേ ദൂരം എത്തി. പെട്ടെന്ന് 'പ്ധോം' എന്നൊരു വീഴ്ച്ച. വലിയ ഒരു കുഴിയിലാണ് അവൻ ചെന്നുവീണത്. പൊന്നുണ്ണി ഉറക്കെ നിലവിളിച്ചെങ്കിലും ആരും അത് കേട്ടില്ല. പൊന്നുണ്ണി വീണ കുഴിയിൽ ഒരു മൺകട്ടയ്ക്കുമേൽ ഒരു പീക്കിരി കട്ടുറുമ്പ് ഇരിപ്പുണ്ടായിരുന്നു. "ഞാൻ സഹായിക്കണോ?" പീക്കിരി കട്ടുറുമ്പ് ചോദിച്ചു. "ഇത്തിരിപ്പോന്ന നീ ശക്തിമാനായ എന്നെ സഹായിക്കുമെന്നോ?" അഹങ്കാരം വിടാതെ പൊന്നുണ്ണി പറഞ്ഞു. ഉടനെ കട്ടുറുമ്പ്, പൊന്നുണ്ണിയുടെ തുമ്പിക്കൈയിൽ കയറിക്കൂടി. "എന്നെ കാലിയാക്കണ്ട, വേഗം തുമ്പിക്കൈ ഉയർത്തി എന്നെ മുകളിലെത്തിച്ചു താ. ഞാനൊന്നു നോക്കട്ടെ!" പൊന്നുണ്ണി, കട്ടുറുമ്പ് പറഞ്ഞതുപോലെ ചെയ്‌തു.
ഉറുമ്പ് മുകളിലെത്തിയശേഷം മാക്കൻ പുള്ളിപ്പുലിയുടെ അടുത്തെത്തി ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു. ഉടനെ പുള്ളിപ്പുലി അവനെ തോളിലിരുത്തി വേഗത്തിൽ ഒരോട്ടം. അവർ നേരെ ചെന്നത് പൊന്നുണ്ണിയുടെ കൂട്ടുകാരുടെ അടുത്തേയ്‌ക്കായിരുന്നു. എല്ലാവരും കൂടി കുറെ കമ്പെടുത്ത് കുത്തി കുഴിയിലേക്ക് പടവുകൾ ഉണ്ടാക്കി. എന്നിട്ട് വലിയ കാട്ടുവള്ളി പറിച്ചെടുത്ത് കുട്ടിയാനയ്‌ക്ക് ഇട്ടുകൊടുത്തു. പിന്നെ എല്ലാവരും കൂടി ആഞ്ഞുവലിച്ച് പൊന്നുണ്ണിയെ മുകളിലെത്തിച്ചു. അഹങ്കാരമെല്ലാം മാറിയ പൊന്നുണ്ണി പിന്നെ ചെറിയ മൃഗങ്ങളെയൊക്കെ സ്‌നേഹിക്കാനും തുടങ്ങി.
കുട്ടികൾക്ക് മലയാളത്തിലുള്ള കഥകൾ വായിക്കാൻ അവസരങ്ങൾ കുറഞ്ഞുവരുന്ന ഈ കാലത്ത് തികച്ചും സൗജന്യമായി ഒരു കഥാ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകൾ ഈ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് വായിക്കാം. അമ്മമാരും മറ്റും അവരുടെ ചെറുപ്പകാലത്ത് വായിച്ചിരുന്ന പാഠപുസ്തകങ്ങളിലെ കഥകളും ബാലമാസികകളിലെ കഥകളും നിങ്ങൾക്കായി കൊച്ചുകൂട്ടുകാർക്കായി ഇവിടെ ലഭ്യമാക്കുന്നതായിരിക്കും.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
നിങ്ങളുടെ കൈയിൽ കുഞ്ഞിക്കഥകൾ ഉണ്ടെങ്കിൽ അയച്ചുതരിക..യോഗ്യമാണെന്ന് തോന്നുന്ന പക്ഷം രചയിതാവിന്റെ പേരടക്കം ഈ ബ്ലോഗിൽ ആ കഥ പ്രസിദ്ധീകരിക്കാം.. Send Your Stories to mashhari30@gmail.com

Post a Comment

0Comments

Post a Comment (0)